Tuesday, December 30, 2008

ഓരോ മരങ്ങള്‍ക്കുള്ളിലേക്കുമുണ്ട്
കാറ്റിനു മാത്രമറിയാവുന്ന
ചില കൈവഴികള്‍‍
ചില്ലകളില്‍ തട്ടിത്തട്ടി
കിളിയൊഴിഞ്ഞ കൂട്ടിലേക്കൊരു വഴി
പച്ച ഞരമ്പുകളിലൂടൊഴുകി
ഇലതുമ്പിലുരുകുന്ന മഞ്ഞിലേക്കൊരു വഴി
പൂവിന്റെ ഹൃദയത്തിലെത്തുവാൻ 
‍ഇതളുകളെഴുതുന്നൊരു വഴി
പിന്നെ,
ഓര്‍മ്മകളിലേക്ക് മടങ്ങുവാന്‍
‍നീളുന്ന വേരിന്റെ നാള്‍വഴി....
ഇന്നലെ തരുവില്‍ കണ്ട
പെണ്ണിന്റെ ജഡത്തിനു മുകളില്‍
മഴ പെയ്യുന്നുണ്ടായിരുന്നു
ശൂന്യമായ നൊട്ടങ്ങളില്‍,

ഉള്‍ക്കാഴ്ചകള്‍ മറച്ച്
മുറിവ് തുളച്ച്
നോവു തുരന്ന്
പൊക്കിള്‍ക്കൊടിയില്‍ കിളിര്‍ത്ത
പച്ചില കൂമ്പ് നനച്ച്..
മഴ പിന്നെയും മണ്ണിനടിയിലേക്ക്
മരിച്ചു പൊയവരെ ഉണര്‍ത്താന്‍....
ഒഴുക്കുണ്ട്,
ചുഴികളുണ്ട്,
മുങ്ങി മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്തിക്കുവാന്‍
മീന്‍ കുഞ്ഞുങ്ങളുണ്ട്.
ചിപ്പികള്‍ കൊണ്ടു വരാന്‍,
നനഞ്ഞു മുങ്ങിയ
കടലാസ്സു വഞ്ചികളുണ്ട്..
ഞാന്‍ പോകുന്നു...
പായലു മൂടിയ കല്ലറകളില്‍
‍ഒരു മെഴുകുതിരി കത്തിക്കണം.
ആഴങ്ങളില്‍,
എന്റെ തിരി അണയാതിരിക്കുവാന്‍
‍കരയിലിരുന്നു നിങ്ങള്‍
മുട്ടിപ്പായി പ്രാര്‍ത്തിക്കണം..